Tuesday, 5 January 2021

 പാർശ്വവൽക്കരണത്തിൻ്റെ പരിഭാഷ്യങ്ങൾ

അത്ര ലളിതമല്ല സുഹൃത്തേ
തലങ്ങളുണ്ടതിന്;മാനങ്ങളും
ഒരു ഓർമ്മയ്ക്കും പഴുതില്ലാത്ത വിധം
തന്നെത്തന്നെ അടച്ചു പൂട്ടിയ ഒരുവളെ കാണുക
ഇടത്തരമായതെന്തുംമടുത്തു പിൻ വാങ്ങിയതാണവൾ
ഒന്നാം സ്ഥാനക്കാരിൽ ഒന്നാംകിടക്കാരി
ഇടത്തരം ദിനരാത്രങ്ങർ
ഇടത്തരം ചിന്താപദ്ധതികൾ
ഇടത്തരം വിനിമയങ്ങൾ
മൗനങ്ങൾ
മുനമ്പുകളൊന്നും സന്ദർശിക്കാത്ത
പ്രണയങ്ങൾ
ഉന്മാദങ്ങളൊന്നും പങ്കവയ്ക്കാത്ത സൗഹൃദങ്ങൾ
മുന കൂർപ്പിക്കാത്ത നിലപാടുകൾ
തീഷ്ണ മേയല്ലാത്ത
ഗവേഷണ പ്രബദ്ധം പോലെ
തെരുവ് രാഷ്ട്രീയം
എല്ലാം മടുത്തെറിഞ്ഞവൾ
സ്വയം കൃത ബഹിഷ്കൃത
വിജയങ്ങൾ പോലും വിരസമായവൾക്ക്;
മത്സരത്തിൻ്റെ സാമൂഹിക മാനങ്ങളില്ല
കഠിനാധ്യാനത്തിൻ്റെ മോട്ടിവേഷനുകളില്ല
ലക്ഷ്യബോധത്തിൻ്റെ ഏകാഗ്രതയില്ല
കാത്തിരിപ്പിൻ്റെ ചൂണ്ടപ്പണികളില്ല
അനായാസ വിജയി
ഏകാന്ത വിജയി
വെറും വിജയി
താഴ്വരയിലെ മയക്കുമരുന്നു കച്ചവടക്കാരാ
നിൻ്റെ വന്യ സുഗന്ധത്തെ പുറം കൈ
കൊണ്ട് തൂത്തെറിയുമിവളെ നീപിന്തുടരുക
നിൻ്റെ ഏറ്റവും വിവശയായ ആവശ്യക്കാരിയാണവൾ
ഏറ്റവും മികച്ച ഉപഭോക്താവ്
പ്രണയ വേട്ടക്കാരാ
നിൻ്റെ ഇരകളിൽ
ഏറ്റവും പ്രലോഭനീയ
കരുനീക്കങ്ങളിൽ നിനക്കു തുല്യം സമർത്ഥ
വിചിത്ര വിസ്മയങ്ങളുടെ ജനിതകമുള്ള
പ്രണയ വിദഗ്ദ്ധ
അറിയുക
നിനക്കു തുല്യം എതിരാളി.......

                                                            സ്മിത ജയരാമൻ

Friday, 26 June 2020




"You will never walk alone"
നിങ്ങൾ ഒരിക്കലും തനിച്ചു നടക്കില്ല എന്നെഴുതി വെച്ച ലിവർപൂളിൻ്റെ ഔദ്യോഗിക മുദ്ര ലിവർപൂൾ എന്ന തൊഴിലാളി നഗരത്തിൻ്റെ ആത്മാവിൻ്റെ മന്ത്രമാണ്. ലേബർ പാർട്ടിയുടെ കോട്ട, ബീറ്റിൽസിൻ്റെ നഗരം - "പാവപ്പെട്ടവനെ തകർക്കുന്ന നിയമത്തെ യാണ് തകർക്കേണ്ടത് " എന്നു വിളിച്ചു പറഞ്ഞ നഗരം. തൊഴിലാളികളുടെ നഗരത്തിന് ഉൽപാദനത്തിൻ്റെ ന്യായമായ വിഹിതം ലഭിക്കാൻ ലണ്ടനിലെ ഭരണാധികാരികളുമായി കലഹിച്ച 80 കളോടെ കടുത്ത ഇടതു ചായ്‌വുള്ള നഗരമായിട്ടാണ് ലിവർപൂൾ പരിഗണിക്കപ്പെടുന്നത്,

കാൽപന്തുകളിക്ക് എപ്പോഴും ഒരു ഇടതു സ്വഭാവമുണ്ട്. അസിസ്റ്റുകളും സേവുകളും അദ്ധ്വാനം നിറഞ്ഞ, ലക്ഷ്യബോധത്തോടെയുള്ള പോരാട്ടങ്ങളും എല്ലാം നൽകുന്ന ഒരു പരിവേഷമാണത്.
പുരോഗമനരാഷ്ട്രീയ നിലപാടുകളെടുക്കുന്ന ഉടമസ്ഥരുള്ള ധാരാളം ക്ലണ്ടുകളുണ്ട്. ബൊക്ക ജൂനിയേഴ്സ്, സെലെറ്റിക്, St. പോളി, ഹോപോൽ ടെൽ അവീവ്... അടുത്ത കാലത്ത് കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട വാർത്തകളിൽ നിറഞ്ഞ റെഡ്സ്റ്റാർ ബൽഗ്രേഡ് വരെ - ലിസ്റ്റ് നീളുന്നു. എന്നാൽ ലിവർപൂൾ എഫ് സി യെ വ്യത്യസ്തമാക്കുന്നത് ക്ലബ്ബിൻ്റെ സ്ഥായിയായ ഇടതുപക്ഷ സംസ്കാരം കൂടിയാണ്.

ലിവർപൂൾ എഫ് സി ആരംഭിച്ചത് കൺസർവേറ്റീവ് നേതാവും ലിവർപൂൾ മേയുമാ യിരുന്ന ജോൺ ഹോൾഡിംഗ് ആയിരുന്നു. എന്നാൽ ക്ലബ്ബിൻ്റെ കായിക രംഗത്തെ വളർച്ചയും ആശയപരമായ നിലപാടും ആരംഭിക്കുന്നത് ആരാധ്യനായ ഫുട്ബോൾ സംഘാടകർ സിൽ ഷാൻ ക്ലിയുടെ കാലത്താണ്. സ്കോട്ലൻ്റിലെ ഒരു ഖനിത്തൊഴിലാളിയുടെ മകനായി ജനിച്ച അദ്ദേഹം തൻ്റെ കടുത്ത സോഷ്യലിസ്റ്റ് രാഷ്ട്രീയം ഒരിക്കലും മറച്ചു വെച്ചില്ല, എന്നു തന്നെയല്ല ആ ആശയങ്ങൾ ടീമിനെ പരുവപ്പെടുത്തുന്നതിലും അദ്ദേഹം ഉപയോഗിച്ചു.
"വിജയകരമായ ജീവിതമെന്നത് എല്ലാവരും ഒരുമിച്ചു പണിയെടുക്കുകയും പരസ്പരം സഹായിക്കുകയും അതിൻ്റെ ഫലം ഒരുമിച്ചനുഭവിക്കുകയും ചെയ്യുക എന്നതു മാത്രമാണ് " എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. അങ്ങനെ ഒരുമിച്ചദ്ധ്വാനിക്കുകയും ഒരുമിച്ചു ഫലം കൊയ്യുകയും ചെയ്യുന്നതിൻ്റെ ഒരു തുടർച്ചയായിരുന്നു അദ്ദേഹത്തിന് പന്തുകളി . ''ഫുട്ബോൾ അദ്ധ്വാനിക്കുന്നവൻ്റെ അഭിമാനമാണ്" എന്നാണദ്ദേഹം അഭിപ്രായപ്പെട്ടത്. ആ ആശയത്തിലടിയുറച്ചു നിന്നു കൊണ്ടാണ് യൂറോപ്പിലെ ഒന്നാംനിര ക്ലബായി ലിവർപ്പൂളിനെ വാർത്തെടുത്തത്. ലിവർപൂൾ എഫ് സി ക്ക് അടിത്തറയിട്ട ആ ആശയങ്ങൾ ഒരിക്കലും കൈവിടില്ല എന്ന് ക്ലബ്ബിൻ്റെ സിഇഒ പീറ്റർ മൂർ പറയുന്നു.



ക്ലബ്ബിൻ്റെ ഇപ്പോഴത്തെ മാനേജർ ജർഗൻ ക്ലോപ്പും തൻ്റെ ഹൃദയപക്ഷം മറച്ചുവെക്കുന്നില്ല. തൻ്റെ രാഷ്ട്രീയ നിലപാട് മധ്യപക്ഷമല്ല, അത് ഇടത്തോട്ട് ചാഞ്ഞതാണ് എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. "ധനികരുടെ നികുതി കുറക്കുന്നവർക്കാവില്ല ഞാൻ വോട്ടു ചെയ്യുക" എന്ന് അദ്ദേഹം പറഞ്ഞതായി റാഫേൽ ഹോണിസ്റ്റൈൻ എന്ന ജേർണലിസ്റ്റ് എഴുതുന്നു. എല്ലാവരും എല്ലാവർക്കും വേണ്ടി പ്രയത്നിക്കുക എന്നിടത്താണ് ഒരു ഫുട്ബോൾ ടീമിൻ്റെ വിജയം. അതിൻ്റെ ഫലം എല്ലാവർക്കും ഒരുപോലെ പങ്കിടാം എന്ന് തൻ്റെ രാഷ്ട്രീയത്തെ തൻ്റെ ഫുട്ബോളുമായി അദ്ദേഹം ബന്ധപ്പെടുത്തുന്നു. ഏൽപ്പിച്ച ജോലി എല്ലാവരും ഭംഗിയായി ചെയ്യുമെന്ന് വിശ്വസിക്കുക; അവർ അത് ചെയ്തു കാണിക്കും എന്നു കരുതുന്ന ക്ലോപ്പിൻ്റെ സംഘം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ചൂടുമ്പോൾ തൊഴിലാളിയെക്കൊണ്ട് പണിയെടുപ്പിക്കേണ്ടതിനെപ്പറ്റി വാചാലമാവുന്ന പുത്തൻ മുതലാളിത്ത മാനേജ്മെൻ്റ് സിദ്ധാന്തങ്ങൾ കൂടിയാണ് അപ്രസക്ത മാവുന്നത്.

പോസ്റ്റ് കൊറോണ ലോകത്തിൻ്റെ സാമ്പത്തികത്തകർച്ചയും ദാരിദ്ര്യവും മനുഷ്യനെ ഉറ്റുനോക്കുമ്പോൾ പ്രതിവിധിയായി പകരം വെക്കാവുന്ന ഒരേയൊരു സിദ്ധാന്തം എല്ലാ മേഖലകളിലും ചർച്ച ചെയ്യപ്പെടുകയാണ്. ഈ വിജയത്തോടെ കായിക മേഖലയിലും ഈ ഓൾടർനേറ്റിവിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു എന്നാണ് സൈബർ ലോകത്തെ സ്പോർട്സ് ചർച്ചകൾ സൂചിപ്പിക്കുന്നത്.

Sunday, 26 December 2010

പഴയ പാട്ടുകൾ.

പഴയ ഗോകുലം,
പഴയ ഗോപികൾ,
പഴയ കടമ്പും യമുനയും
തിരിച്ചറിഞ്ഞുവോ പുതിയ കൃഷ്ണനെ,
പുതിയ രാജ്യതന്ത്രതേരാളിയെ?

മറന്നോ പഴയ കണ്ണനെ പൈക്കിടാങ്ങൾ,
കുയിൽപ്പാട്ടുകൾ പഴയ താഴ്‌വാരങ്ങൾ?

മറന്നോ മേഘവർണ്ണനെ
രാധതൻ മയൂര നൃത്തങ്ങളും
ചന്ദ്രികയൊത്തുണരും പഴയ
പ്രേമോത്സവങ്ങളും?

മറന്നോ യമുന
പഴയ മുരളിയെ
രാഗമായൊഴുകിയെത്തിയ
സ്വപ്നവിഷാദങ്ങളെ
തീവ്രാനുരാഗത്തെ
ജന്മാന്തരജ്ഞാന കാരുണ്യങ്ങളെ?

പോയ കാലം ഓർമച്ചുമലിൽ കൊളുത്തി
പൊടിയണിഞ്ഞു നിൽപൂ
പഥികൻ കൃഷ്ണൻ
പഴയ വഴികളിൽ
ഏകാകിയാം വിരഹതപ്തമാനസൻ
വ്യഥിത യാത്രകൾ, നഗര വീഥികൾ
അനാഥരാത്രികൾ, നിദ്രാടനങ്ങൾ
വഴിയോരക്കാഴ്ചകൾ പോലെ
ക്ഷണിക സൗഹൃദ ബാധകൾ
ഒക്കെയും,
ഒക്കെയും പിന്നിട്ട്‌
നിൽപൂ കണ്ണൻ ദേശാടകൻ....

പഴയ പാട്ടുകൾ തൻ
തരള നിമിഷങ്ങൾ
വെറുതെ,
വെറുതെ
മോഹിച്ചവൻ നിൽക്കെ
കാലം തെറ്റിപ്പെയ്തൂ മഴ,
ഗോകുലത്തിൻ നിസ്സംഗവേനലിൽ.


----------------------------------------
സ്മിതാജയരാമൻ.



Tuesday, 23 March 2010

Kanu Sanyal: A revolutionary who discarded violence

Kanu Sanyal lit the fire of a violent revolution along with two other members of the Naxal triad that led a peasant uprising in West Bengal in the late 1960s, though in later years he shunned this violent past. As he battled senility, advancing age, and a blurring eyesight, the bachelor 78-year-old founding leader of the Communist Party of India (Marxist-Leninist) abhorred the violence unleashed by present-day Maoists.
He was the last surviving member of the Naxalite triad that included another legendary revolutionary and comrade-in-arms Charu Majumdar and Jungle Santhal. The three were behind the abortive Naxalite insurrection attempt by radical communist to initiate an "Indian revolution" by violent means.
He was a critic of land acquisition by the Left Front government in Singur and Nandigram and criticised it, calling it capitalist. Sanyal believed that led by a selfless and strong leadership, the protests in Nandigram had the potential to surpass even the Naxalbari movement.
"Maoism is not the path of Naxalbari. The violence being indulged in can't solve things. I don't support this," he had said of the stepped up violence by Maoists. "There is a distinctive difference between our way of revolution to that being pursued in the name of Maoism," he had said, dubbing Maoists as people without ideals and direction.
Born in Kurseong in 1932, Sanyal while working as a revenue clerk at the Siliguri court, was first arrested for waving a black flag at then West Bengal chief minister Bidhan Chandra Roy to protest against the Centre's ban on the Communist Party of India. He was lodged at the Jalpaiguri jail, where he met Majumdar, who was then a CPI district secretariat member.
Influenced by Majumdar's ideology, Sanyal joined the CPI after his release, and later sided with the CPI (Marxist) after the party split over the war with China. He together with Mazumdar and another leader, however, became disillusioned with the CPI(M) and broke away to found the Communist Party of India (Marxist-Leninist) in 1969, aiming at an 'Indian revolution through armed struggle'.
The Naxalite movement, started by the three, began from a peasant uprising in Naxalbari village in West Bengal on May 25, 1967, when the officer in charge of Phansidewa police station, Amarendranath Pyne, was shot dead by an arrow.
During an informal chat, Kanu Sanyal told "Once the farmers of north Bengal were losing a lot of crop as two elephants of the jotdars (middle-men between the landlords and farmers) were causing havoc. I told the farmers to kill those elephants and they followed my advice. The act gave birth to a peasants' uprising".
'Afterwards, I told myself, if killing two elephants can lead to this, what will happen if we eradicated the so-called flesh-eating exploiters of the society.'

How can someone like him hang himself? Did he want to send out a signal through his final act? Was he perturbed by the slaughter of innocent people in the villages in the name of Maoism and its counter-measures?

Saturday, 30 May 2009

ചിതൽ തിന്നു രൂപം മാറിയ ഒരേട്‌

പരേതനായ പരമേശ്വരൻ നായർ ഇന്നും ജീവിച്ചിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിൽ നിന്നു തുടങ്ങി ഈ നൂറ്റാണ്ടിൽ മുഴുവൻ ഒഴുകി നടന്ന ജീവിതം. ആയിരം പൂർണ്ണചന്ദ്രന്മാരെയും അതിനടുത്ത ധൂമകേതുക്കളെയും കണ്ടുകഴിഞ്ഞ ജീവിതം.രണ്ടു നൂറ്റാണ്ടുകളിലായി ആഴത്തിൽ വേരുകളോടി പടർന്നു പന്‌തലിച്ച ജീവിതകഥയല്ലേ, ചുരുക്കി പറയാം.മറ്റു പലരെയും പോലെ പരമെശ്വരൻ നായർക്കും ഒരഛനുണ്ടായിരുന്നു- വിഷ്ണുനമ്പൂതിരി. അമ്മയുണ്ടായിരുന്നു- കൊച്ചമ്മിണിയമ്മ. തറവാടും തരവാട്ടുമഹിമകളും ഉണ്ടായിരുന്നു. വീരശൃംഖല വാങ്ങിയ അമ്മാവന്മാരുണ്ടായിരുന്നു.അങ്ങിനെ എല്ലാം ഉണ്ടായിരുന്ന പരമേശ്വരൻ നായർക്ക്‌ ദേവീവിലാസം ഹോട്ടൽ&ടീഷോപ്പും ഉണ്ടായിരുന്നു.മാർദ്ദവമുള്ള ദോശ,രുചിയുള്ള തേങ്ങാച്ചട്‌ണി, ശൗര്യമുള്ള പരിപ്പുവട. ദേവീവിലാസത്തിൽ എപ്പോഴും തിരക്കോടു തിരക്കുതന്നെ.

പരമേശ്വരൻ നായർ ധർമ്മിഷ്ടനായിരുന്നു. സത്യസന്ധനായിരുന്നു. മിതഭാഷിയായിരുന്നു. സൗമ്യനായിരുന്നു. ഈ നൂറ്റാണ്ടിന്റെ നാൾവഴി പേരേടിൽ കൊള്ളിക്കാൻ കൊള്ളാത്ത ഒരു വസ്തു.തന്നെക്കുറിച്ച്‌ ലോകം നല്ലതേ പറയാവൂ എന്ന്‌ വലിയ നിർബന്ധമായിരുന്നു പരമേശ്വരൻ നായർക്ക്‌. ആലോചിക്കുന്നതും പറയുന്നതും ചെയ്യുന്നതും എല്ലാം ആ ഒരു ഉദ്ദേശം മുന്നിൽ കണ്ടുകൊണ്ടായിരിക്കും. അതുകൊണ്ട്‌ ധാരാളം പേർ ചായക്കടയിൽ നിന്നും കടം പറ്റി. 'പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും'; കാര്യം മനസ്സിലാക്കിയ ഒരു നല്ല നാട്ടുകാരൻ പ്രസ്താവിച്ചു.

ഏന്‌തെല്ലാം കണ്ടവനാണ്‌ പരമേശ്വരൻ നായർ! കൊച്ചി രാജ്യത്ത്‌ ജനിച്ചു; കൊച്ചി പോയി തിരുക്കൊച്ചി വന്നു. തിരുക്കൊച്ചിയും പോയി കേരളം വന്നു. കേരളം കുറേശെക്കുറേശെ കടലിലേക്കാണ്ടു പോയിത്തുടങ്ങി. ആയിരക്കണക്കിനേക്ര വരുന്ന അരിച്ചാൻ കുന്നിൽ തകൃതിയായി പണി നടക്കുന്നു. ഒരു വലിയ കമ്പനി വരാൻ പോകുന്നു, വെള്ളക്കാരുടെ.പരമേശ്വരന്നായരുടെ കടയിൽ തിരക്കു വർദ്ധിച്ചു. മേശയിൽ കാശുനിറഞ്ഞു. ഒരു പറമ്പു മേടിച്ചു. പുര പണിതു. ആൾക്കാർ പറഞ്ഞു, പരമേശ്വരൻ നായർക്ക്‌ ഇപ്പോൾ കൊയ്ത്താ. പിന്നെ തലങ്ങും വിലങ്ങും ഹോട്ടെൽ ടീ ഷോപ്പുകൾ ഉയർന്നു.
2
ചാലക്കുടി പാലത്തിനടിയിൽക്കൂടി ധാരാളം വെള്ളം കലങ്ങിമറിഞ്ഞു കുത്തിയൊലിച്ച്‌ ഒഴുകിപ്പോയി. കൂട്ടത്തിൽ ഭൂപരിഷ്കരണത്തിലും വ്യവഹാരത്തിലും പെട്ടുപരമേശ്വരൻ നായരുടെ പൂർവ്വികർ നേടിവച്ചിരുന്നതെല്ലാം ഒലിച്ചുപോയി. പരമേശ്വരൻ നായർ ഇരിങ്ങാലക്കുടക്കു നടന്നു. ഗുമസ്തനെ കണ്ടു, വക്കീലിനെ കണ്ടു, കോടതി കണ്ടു. വീണ്ടും വക്കീലിനെ കണ്ടു, വീണ്ടും വീണ്ടും ഗുമസ്തനെ കണ്ടു. കണ്ടു കണ്ടു കണ്ണിനു മൂടൽ ബാധിച്ചു.ചായക്കട ചായയടിക്കാരൻ ഗോപാലൻ നായരെ ഏൽപിച്ചു.ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ഗോപാലൻ നായർ വിശ്വസ്തനാണ്‌, നായരുമാണ്‌. പരമേശ്വരൻ നായർ ശ്രദ്ധിക്കാതായപ്പോൾ ദേവീ വിലാസത്തിന്റെ പേരും പ്രശസ്തിയും ഒന്നിരുന്നു. ആൾക്കാർ കാശുള്ളപ്പോൾ മറ്റു കടകളിൽ കേറും, കാശില്ല്ലാത്തപ്പോൾ ദേവീവിലാസത്തിലും.ഇങ്ങനെ കടം കൊത്തുകൂട്ടുന്നതിൽ ഗോപാലൻ നായർക്ക്‌ പ്രതിഷേധമുണ്ടായിരുന്നു. "എന്‌തൊക്കെയായാലും ഇത്‌ എന്റെയും ചോറല്ലേ?" പക്ഷേ "പരമേശ്വരൻ നായർ മനുഷ്യരുടെ മുഖത്തു നോക്കി അറുത്തുമുറിച്ച്‌ പറയില്ല". നല്ലവനായ നാട്ടുകാരൻ പറഞ്ഞു."ആൾക്കാരെക്കൊണ്ടു നല്ലതുപറയിക്കാൻ ഒരു പുരുഷായുസ്സുമുഴുവൻ പണിപ്പെട്ടാലും സാധിച്ചെന്നുവരില്ല, മറിച്ചുപറയിക്കാനോ?" പരമേശ്വരൻ നായർ എന്‌തായാലും അതിനു തയ്യാറല്ല. ഗോപാലൻ നായരും തീരുമാനിച്ചു. "അങ്ങോർക്കു വേണ്ടെങ്ങിൽപ്പിന്നെ ഞാനെന്‌തിനു നാട്ടുകാരുടെ മുന്നിൽ ചീത്തയാവണം?"

എങ്ങിലും ഗോപാലൻ നായർ പറ്റുപിടിക്കാരെ പരമാവധി ശല്യം ചെയ്തു. പിരിക്കാവുന്നത്ര പിരിച്ചുകൊണ്ടിരുന്നു. അതിൽ അര രൂപാ, കാൽ രൂപാത്തുട്ടുകൾ ഗോപാലൻ നായരുടെ തൊഴുത്തിന്റെ മുളങ്കാലുകളിൽ സ്ഥാനം പിടിച്ചു. മുളങ്കാലുകൾ കൂടെക്കൂടെ മാറിക്കൊണ്ടിരുന്നു. പകരം പുതിയ മുളങ്കാലുകൾ സ്ഥാനം പിടിച്ചു.
3
പലചരക്കുകടയിലും പച്ചക്കറിക്കടയിലും കടം കുന്നുകൂടി. പരമേശ്വരൻ നായർക്കു വഴിനടക്കാൻ വയ്യെന്നായി. ഉണ്ടായിരുന്ന സ്ഥാവരവും ജംഗമവുമായ സ്വത്തുക്കളെല്ലാം വിറ്റു കടം വീട്ടി. പിന്നേയും മൂക്കറ്റം കടം. ചായക്കട ചുളുവിലക്ക്‌ വാങ്ങിക്കൊള്ളാമെന്ന്‌ ഗോപാലൻ നായർ വാഗ്ദാനം ചെയ്തു. ഗോപാലൻ നായർ ദേവീവിലാസാത്തിലെ സ്ഥിരം ചായയടിക്കാരനാണ്‌, വിശ്വസ്തൻ, പോരാത്തതിന്‌ നായരും!പരമേശ്വരൻ നായർ തനിക്കു പിരിഞ്ഞു കിട്ടാനുണ്ടായിരുന്ന കിട്ടാക്കടങ്ങളെല്ലാം സർക്കാർ കാർഷികക്കടങ്ങളെന്ന പോലെ എഴുതിത്തള്ളി, പാവങ്ങളല്ലേ, ഉണ്ടെങ്കിൽ തരില്ലേ?" വീട്ടാനുണ്ടായിരുന്നതെല്ലാം വീട്ടിക്കഴിഞ്ഞ്‌ ദേവീവിലാസത്തിൽ നിന്നും ശുദ്ധരിൽ ശുദ്ധനായി പുറത്തുവന്നു, എന്നെന്നേക്കുമായി.സ്വന്‌തം തറവാടുവീട്‌ അന്ന്യാധീനമായിക്കഴിഞ്ഞിരുന്നതിനാൽ ഭാര്യവീട്ടിൽ സ്ഥിരതാമസമാക്കി.സത്യധർമ്മാദി അനുഷ്ടാനങ്ങളിൽ പരമേശ്വരൻ നായർ സ്ഥലകാലഭേദം നോക്കാറില്ല. "എല്ലാം നഷ്ടപ്പെട്ടിട്ടും അങ്ങോർ ദാനധർമ്മാദികൾ കൈവെടിഞ്ഞില്ല, ഇങ്ങനെയുള്ളവർക്ക്‌ പരീക്ഷണങ്ങൾ നേരിടേണ്ടിവന്നാലും ദൈവം അവരെ കൈവെടിയില്ല": നല്ലവനായ നാട്ടുകാരൻ പ്രസ്താവിച്ചു.

ഭാര്യ വീട്ടിലും പരമേശ്വരൻ നായർ തന്റെ പഴയ സ്വഭാവം തുടർന്നുവന്നു. കൈയിൽ കിട്ടിയതെല്ലാം പെറുക്കി ദാനം ചെയ്യും, കണ്ടവരെയെല്ലാം വിളിച്ച്‌ സൽക്കരിക്കും, അടുക്കളയിൽ നിന്ന്‌ ആദ്യമാദ്യം അടക്കിപ്പിടിച്ച അപസ്വരങ്ങളുയർന്നു. "കാരണവർക്ക്‌ 'ചിന്നന്റെ' തുടങ്ങി,പ്രായം ഏറെയായില്ലേ".വാസ്തവമാണ്‌. പരമേശ്വരൻ നായരുടെ പുരികം വരെ നര കയറിക്കഴിഞ്ഞിരുന്നു. ഒരുപരിധി വരെ പരമേശ്വരൻ നായരുടെ 'നൊസ്സ്‌' ഭാര്യയും മക്കളും സഹിച്ചു. സഹിക്കാൻ വയ്യാതായപ്പോൾ അസഹനീയത പുറത്തുകാണിക്കാൻ തുടങ്ങി. അങ്ങനെ പരമേശ്വരൻ നായർ തെരുവിലേക്കിറങ്ങി. "എങ്ങനെ കഴിഞ്ഞിരുന്ന മനുഷ്യനാ! ഇങ്ങോർക്ക്‌ ഈ ഗതി വന്നല്ലോ!" നല്ലവനായ നാട്ടുകാരൻ അനുശോചിച്ചു.പഴയ ദേവീവിലാസം ഹോട്ടലിന്റെ മുൻവശത്തുള്ള പടർന്നുപന്‌തലിച്ച കോമാവിൻ ചുവട്ടിൽ പകൽ കഴിച്ചുകൂട്ടും. രാത്രി ദേവീവിലാസത്തിന്റെ തിണ്ണയിലും.ഇപ്പോൾ ദേവീവിലാസമില്ല. പുതിയ ബോർഡ്‌ പ്രത്യക്ഷപ്പെട്ടു:" ഹിന്ദു മിലിട്ടറി ഹോട്ടൽ." കാലഘട്ടത്തിന്റെ ഹോട്ടൽ ബിസ്സിനസ്സ്‌ എങ്ങനെയെന്ന്‌ ഗോപാലൻ നായർ മക്കൾക്ക്‌ മനസ്സിലാക്കിക്കൊടുത്തു. അവർ അത്‌ പരിപൂർണ്ണമായി നടപ്പിൽ വരുത്തി. ഇന്ന്‌ ഗോപാലൻ നായർ ഇല്ല. മക്കൾ ആണ്‌ ഹോട്ടൽ നടത്തുന്നത്‌. അവർ ഉയർന്നു, പെട്ടന്നുയർന്നു. പ്രമാണിമാരായി. എന്നിട്ടും ഒരു നേരത്തെ ചോറ്‌ പരമേശ്വരൻ നായർക്ക്‌ കൊടുത്തുപോന്നു. യാതൊരു ചാഞ്ചല്യവും കൂടാതെ പരമേശ്വരൻ നായർ അതുവാങ്ങി ഭക്ഷിച്ചും പോന്നു, അവകാശമെന്നതു പോലെ.

പെട്ടന്നൊരു ദിവസം അതും മുടങ്ങി.അതുവരെ അനുവർത്തിച്ചു വന്നതിന്റെ തുടർച്ചയോ മറുവശമോ. മനുഷ്യനോട്‌ അടങ്ങാത്ത വിദ്വേഷം.മനുഷ്യനെ കണ്ടുകൂടാ. ഉണ്ണാൻ വരുന്നവരെ തെറി വിളിക്കാൻ തുടങ്ങിയപ്പോൾ ഒരില ചോറുണ്ടായിരുന്നത്‌ നഷ്ടപ്പെട്ടു. പരമേശ്വരൻ നായർ തെണ്ടാൻ പോയില്ല. പട്ടിണി കിടന്നു. വിശപ്പെന്‌തെന്ന്‌ പരമേശ്വരൻ നായർക്ക്‌ അറിവില്ലായിരുന്നു. ദാഹിക്കുമ്പോൾ പൈപ്പിൽ നിന്നും വെള്ളം കുടിക്കും. പക്ഷേ പൈപ്പും മിക്കപ്പോഴും പരമേശ്വരൻ നായരെ വഞ്ചിക്കാറാണ്‌ പതിവ്‌.സ്ക്കൂൾ കുട്ടികൾ കാലത്തും വൈകീട്ടും പരമേശ്വരൻ നായർക്കുചുറ്റും കൂടും. കൂവും, ഞോണ്ടും. 'പിരിലൂസ്‌'നായർ എന്നാർത്തു ചിരിക്കും. പരമേശ്വരൻ നായരും ചിരിക്കും. ധാരാളം ഡിഗ്രികളും ഡോക്ടറേറ്റുകളും പരമേശ്വരൻ നായർ ആയിടക്ക്‌ സമ്പാദിച്ചു:" നാറാണത്തു നായർ, പരേതൻ പരമേശ്വരൻ നായർ... അങ്ങിനെയങ്ങിനെ. "തലമറന്നെണ്ണതേച്ചതാ, എല്ലാവർക്കും അങ്ങോർ ഒരു പാഠമാണ്‌" നല്ലവനായ നാട്ടുകാരൻ പ്രസ്താവിച്ചു.
4
പണ്ടൊരു നായ ധർമ്മപുത്രരുടെ കൂടെ കൂടിയില്ലേ, അതിന്റെ സന്‌തതിപരമ്പരകളിലൊന്നാണെന്നു തോന്നുന്നു, ഒരു കൊടിച്ചിപ്പട്ടി പരമേശ്വരൻ നായരുടെ കൂടെ കൂടി.- അതും ഒരു കഥയാണ്‌. 'ഹിന്ദു മിലിട്ടറി ഹോട്ട'ലിലെ എച്ചിലില നക്കി മദിച്ചുനടക്കുന്ന കാലത്ത്‌ അതിനൊരു കാമുകനുണ്ടായിരുന്നു. ഒരു കൊച്ചുവെളുപ്പാൻ കാലത്ത്‌ നമ്മുടെ കൊടിച്ചിയും അവളുടെ കാമുകനും റോഡിന്റെ ഓരത്ത്‌ പ്രേം നസീറും ഷീലയും ചേർന്നുള്ള ഒരു പ്രണയരംഗം അഭിനയിക്കുകയായിരുന്നു. ഒരു ലോറി തെക്കു നിന്ന്‌ ഓടിവന്ന്‌ കൊടിച്ചിയുടെ ചന്‌തിക്ക്‌ ഒരിടി കൊടുത്ത്‌ വടക്കോട്ട്‌ ഓടിപ്പോയി. കൊടിച്ചി തെറിച്ചുവീണു, ഉരുണ്ടുപുളഞ്ഞു. കുറേ നേരം ബോധമറ്റു കിടന്നു. അവളുടെ കാമുകൻ കുറേ നേരം മണപ്പിച്ചു ചുറ്റിനടന്ന്‌ അനുശോചനം രേഖപ്പെടുത്തി. കുറെ കൂട്ടുകാരും അനുശോചനം രേഖപ്പെടുത്താൻ എത്തി. അക്കൂട്ടത്തിൽ ഒരുവളുടെ കൂടെ തെന്റെ കാമുകൻ മണപ്പിച്ചുമണപ്പിച്ചു പോകുന്നതാണ്‌ ബോധം വീണപ്പോൾ നമ്മുടെ കൊടിച്ചി കാണുന്നത്‌.അവൾ നിസ്സഹായതയോടെ മോങ്ങി, കണ്ണീർ വാർത്തു.പരമേശ്വരൻ നായർ എല്ലാം വീക്ഷിച്ചുകൊണ്ട്‌ ഇരുക്കുന്നുണ്ടായിരുന്നു. അയാൾക്ക്‌ ആ കൊടിച്ചിയോട്‌ സഹതാപം തോന്നി, സഹതാപം സ്നേഹമായി. നായക്കും നായരെ ഇഷ്ടപ്പെട്ടു. ഏകാന്‌തതയിൽ മനുഷ്യനായാലും തരക്കേടില്ല, ഒരു കൂട്ടായല്ലോ. നായരെയും ഏകാന്‌തത ബുദ്ധിമുട്ടിക്കുകയായിരുന്നു. ഏകാന്‌തതക്ക്‌ പ്രതിവിധി സ്നേഹം മാത്രം. ഇത്രനാളത്തെ ജീവിതം, ഒരു മനുഷ്യനേയും സ്നേഹിക്കാൻ കൊള്ളില്ലെന്ന വികൃത യാഥർത്ഥ്യം പരമേശ്വരൻ നായർക്ക്‌ മനസ്സിലാക്കിക്കൊടുത്തു. അയാൾ ആ കൊടിച്ചിപ്പട്ടിയെ നിർല്ലോപം സ്നേഹിച്ചു.

ഒരു ദിവസം കൊടിച്ചി കുപ്പത്തൊട്ടിയിൽ നിന്ന്‌ ആർത്തിയോടെ എച്ചിലില നക്കുന്നത്‌ നായർ കണ്ടു. അതോടെ ഒരു പുതിയ ആശയം അയാളിൽ ഉടലെടുത്തു. വിശപ്പ്‌! അതു മാറ്റാൻ ഭക്ഷണം! പിന്നീട്‌ അവർ രണ്ടുപേരും ചേർന്ന്‌ എച്ചിലില വൃത്തിയാക്കാൻ തുടങ്ങി. ഒരേ ഇലയിൽ നിന്നും രണ്ടുപേരും ഭക്ഷിച്ചു.അര നൂറ്റാണ്ടിലേറെ സത്യസന്ധമായി ഹോട്ടൽ നടത്തിയ പരമേശ്വരൻ നായർ ഊണുകഴിക്കുന്നവന്റെ ചോറിൽ തലമുടിനാരുകാണണേ എന്നു കൊതിച്ചു.ചിലപ്പോഴൊക്കെ പ്രാർത്ഥന ഫലിച്ചു.മറ്റൊന്നും ചിന്‌തിക്കാനില്ലാത്തതുകൊണ്ട്‌ നായരും നായയും അല്ലലില്ലാതെ കഴിഞ്ഞു. നായരുടെ കീറച്ചാക്കിൽ അയാളുടെ കാലടി നക്കി കൊടിച്ചിയും ചുരുണ്ടുകൂടും.കാലടിയല്ല ചെരുപ്പുവരെ നക്കുന്നവനാണ്‌ മനുഷ്യൻ; പക്ഷെ സ്നേഹത്തിനുവേണ്ടിയല്ല, സ്വാർത്ഥത്തിനു വേണ്ടി മാത്രം. ഇവൾക്ക്‌ സ്നേഹം മാത്രം, അയാളിൽ നിന്നും അവൾ ഒന്നും ആവശ്യപ്പെട്ടില്ല, ആഗ്രഹിച്ചുമില്ല. ശാന്‌തമായി തന്റെ ഭക്ഷണം അയാളുമായി പങ്കിട്ടു, അയാളുടെ കാലടിയിൽ ചുരുണ്ടു കൂടി.
5
ഒരുദിവസം എച്ചിലില സദ്യയും കഴിഞ്ഞ്‌ നായരും കൊടിച്ചിയും ഒന്നുമയങ്ങിപ്പോയി. അതാ ഒരു തേര്‌! കൈയ്യിൽ പാശവുമായി മൂന്നുനാലു യമകിങ്കരന്മാർ ചാടിയിരങ്ങി. ധർമ്മപുത്രരേപ്പോലെ നന്മകൾ മാത്രം ചെയ്ത തന്നെയും ഉടലോടെ സ്വർഗ്ഗത്തിലേക്ക്‌ കൊണ്ടുപോകാൻ യമ ധർമ്മൻ ആളെ അയച്ചിരിക്കയാണ്‌. എന്‌തായാലും ഈ കൊടിച്ചിക്കും കൂടി ഒന്നു ശുപാർശ ചെയ്തുനോക്കാം. താൻ പോയാൽ പവം അനാഥയാവും.കിങ്കരന്മാർ കൊലക്കുടുക്കിട്ട്‌ കൊടിച്ചിയെ വലിച്ചുചാക്കിൽ കെട്ടി. നായർ ആവുന്നതും കെഞ്ചി, തന്നെകൂടെ അതുപോലെ ചാക്കിൽ കെട്ടി തേരിൽക്കയറ്റി ഉടലോടെ സ്വർഗ്ഗത്തിലേക്കു കൊണ്ടുപോകാൻ. പക്ഷേ കിങ്കരന്മാർക്ക്‌ അതിനു വകുപ്പില്ല!അവർ പറഞ്ഞു: "എടോ ലൂസ്‌ നായരേ, ഈ പട്ടിയെ കൊണ്ടുപോയാൽ പഞ്ചായത്തിൽ നിന്നു ഒരു രൂപ, പിന്നെ മറ്റുദ്ദേശ്യക്കാരിൽ നിന്ന്‌ രണ്ടു രൂപ മൊത്തം മൂന്നു രൂപ കിട്ടും. തന്നെ കൊണ്ടുപോയാലോ?"ഇത്‌ ദ്വാപരയുഗമല്ലെന്നും കലിയുഗത്തിൽ ധർമ്മപുത്രനു സ്വർഗ്ഗത്തിൽ സ്ഥാനമില്ലെന്നും പാവം പരമേശ്വരൻ നായർക്കു മനസ്സിലാക്കാനായില്ല.തന്നേക്കാൾ വില ആ കൊണ്ടുപോയ കൊടിച്ചിക്കാണെന്നു മനസ്സിലാപ്പോൾ പരമേശ്വരൻ നായർ ഉറക്കെ കുരച്ചു, ഇടനെഞ്ചുപൊട്ടുമാറുച്ചത്തിൽ കുരച്ചു. മറ്റുനായ്കൾ, ജീപ്പ്പ്പിലുണ്ടായിരുന്നവയും പുറത്തുണ്ടായിരുന്നവയും പ്രതിഷേധിച്ചുകുരച്ചു. വരും തലമുറ നായർക്കു ചുറ്റും നിന്ന്‌ ആർത്താർത്തു ചിരിച്ചു.

കെ വിജയൻ

Saturday, 28 February 2009

ലാറ്റിൻ അമേരിക്കയും ലോകത്തിന്റെ സാമ്പത്തിക പരാധീനതകളും.

U K വളർച്ചാനിരക്ക്‌ 2009ൽ 2.8% പുറകോട്ടടിക്കുന്നു. രണ്ടാം ലോക യുദ്ധകാലത്ത്‌ സംഭവിച്ചതിനുശേഷം ഏറ്റവും ദനയീയം. കഴിഞ്ഞ ഏപ്രിലിനു ശേഷം ഇതുവരെ ബ്രിട്ടീഷ്‌ സാമ്പത്തിക വ്യവസ്ഥ 2.7% തലകുത്തി വീണുകഴിഞ്ഞു. സ്പെയിനിൽ തൊഴിലില്ലായ്മ 14% ആയിക്കഴിഞ്ഞു.USൽ പുതിയ പ്രതീക്ഷകളും ചുമലിലേറ്റി ഒബാമ അധികാരപീഢമേറുമ്പോൾ ഡൗ ജോൺസ്‌ സൂചിക 8000 നു താഴേക്ക്‌ ബാലൻസ്‌ തെറ്റി വീണു. കനഡയും തൊഴിൽ നഷ്ടങ്ങൾക്കും സാമ്പത്തിക ഞെരുക്കങ്ങൾക്കും പ്രതിവിധി തേടി പരക്കം പായുകയാണ്‌.

ലാറ്റിൻ അമേരിക്കയെപ്പറ്റി ഒരു ചൊല്ലുണ്ടായിരുന്നു. "When US sneezes Latin America catches cold." Great Depression നെ തുടർന്ന്‌ 30കളിലും 40കളിലും ചരിത്രം ഇതിനു സാക്ഷ്യം വഹിച്ചതാണ്‌.80കളിൽ അമേരിക്കയിൽ പലിശനിരക്ക്‌ കൂടിയപ്പോഴും ലാറ്റിൻ അമേരിക്ക കടക്കെണിയിൽ മുങ്ങിത്താണു. അന്ന്‌ ചിലി 14% നെഗറ്റീവ്‌ വളർച്ചയാണ്‌ രേഖപ്പെടുത്തിയത്‌. തൊഴില്ലായ്മ 30-35%വും. ഇപ്പോഴത്തെ അവസ്ഥയോ? ഏ ആഗോള സാമ്പത്തിക മാന്ദ്യസമയത്ത്‌ ലാറ്റിനമേരിക്കയുടെ വളർച്ചാനിരക്ക്‌ 4%ൽ നിന്ന്‌ 2%ലേക്ക്‌ ഇടിഞ്ഞു. തൊഴിലില്ലായ്മ 7.5ൽ നിന്ന്‌ 8ൽ എത്തിച്ചേരും എന്നുകരുതപ്പെടുന്നു.പെറു തുടങ്ങിയ രാജ്യങ്ങൾ 5% വളർച്ചാനിരക്ക്‌ പ്രതീക്ഷിക്കുമ്പോൾ ക്യൂബ പനാമ ഉറുഗ്വേ തുടങ്ങിയവ 4%വും അർജ്ജന്റീന ബ്രസീൽ ചിലി വെനിസ്വേല തുടങ്ങിയവ 2നും 3നും ഇടയിലും വളരുമെന്നുകരുതപ്പെടുന്നു. ഇത്‌ സാമ്പത്തിക പരാധീനതക്കാലത്തെ അവരുടെ മുൻകാല അനുഭവവുമായി താരതമ്യപ്പെടുത്തുമ്പോൾ തീർച്ചയായും ഒരു സാമ്പത്തിക മാന്ദ്യകാലമല്ല. അതായത്‌ അവർ ഈ ആഗോളമാന്ദ്യകാലത്തും കുറെയൊക്കെ വളർച്ചാസ്ഥിരത നിലനിറുത്തുന്നു.

തെക്കേ അമേരിക്ക മൊത്തത്തിൽ 2.4% വളർച്ചാനിരക്ക്‌ പ്രതീക്ഷിക്കുമ്പോൾ മെക്സിക്കോ തുടങ്ങിയ മദ്ധ്യ അമേരിക്കൻ രാജ്യങ്ങൾ ആഗോളീകരണത്തെ അമിതമായി ആശ്രയിച്ച്‌ തലകുത്തി വീഴുകയും ചെയ്തു.ആഗോള സാമ്പത്തിക മാന്ദ്യം ഇത്തരത്തിൽ തുടർന്നാൽ അത്‌ തീർച്ചയായും ലാറ്റിൻ അമേരിക്കയെയും ബധിക്കും. എങ്കിലും ചരിത്രത്തിലാദ്യമായി ലാറ്റിൻ അമേരിക്കൻ ഭൂതം അമേരിക്കയുടെ കുടത്തിൽ നിന്നും പുറത്തുവന്നിരിക്കുന്നു - കുറേയേറെ. ഇതുസംഭവിക്കുന്നത്‌ ലാറ്റിൻ അമേരിക്കയിലെ 10ൽ 8 രാജ്യങ്ങളും അമേരിക്കയെ ധിക്കരിക്കാൻ കെൽപുള്ള ഇടതുപക്ഷ ചായ്‌വുള്ള ആശയങ്ങളുള്ളവർ ഭരിക്കുമ്പോളാണ്‌.

ഈ ദശകത്തിന്റെ തുടക്കം മുതൽ ബൂർഷ്വാ മാധ്യമങ്ങൾ ലാറ്റിൻ അമേരിക്കക്ക്‌ 'മിസ്സാ'യ ബസ്സിനെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു. ഇടത്തോട്ടുനീങ്ങുക വഴി ആഗോളീകരണത്തിന്റെ വർണ്ണക്കാഴ്ചകൾ അവർക്കു നഷ്ടപ്പെടുന്നതിനെപ്പറ്റി പരിതപിച്ചുകൊണ്ടിരുന്നു.എന്നാൽ ലാറ്റിൻ അമേരിക്കയാകട്ടെ, ഡോളറിന്റെയും ആഗോളീകരണത്തിന്റെയും എണ്ണപ്പാടയിൽ ചവുട്ടി അറ്റ്ലാന്റിക്‌ സമുദ്രം മുറിച്ചുകടക്കാൻ ശ്രമിക്കാതെ മറ്റൊരു പാത സ്വീകരിച്ചു. 'കാസിനോ കാപ്പിറ്റലിസം' പിന്‌തുടരാതെ 'ബദൽ പാത' പിന്‌തുടർന്ന അവർ ശെരിയെന്ന്‌ കാലം തെളിയിക്കും. നാശത്തിന്റെ പടുകുഴിയിൽ നിന്ന്‌ ഫീനിക്സ്‌ പക്ഷിയെ പോലെ ഉയിർത്തെഴുന്നേറ്റ അർജ്ജന്റീനയും വെനിസ്വേലയും മറ്റും ഉദ്ഘോഷിക്കുന്നത്‌ മറ്റൊന്നല്ല.

അവർ ഇത്‌ നേടിയത്‌ എങ്ങനെയാണ്‌? വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങളും ശക്തമായ സാമൂഹ്യ പരിപാടികളും. ഈ പുത്തൻ ലെഫ്റ്റ്‌, ജനാധിപത്യത്തിൽ വിശ്വസിക്കുന്നു. അവർ മതേതരത്ത്വത്തിലും സാമൂഹ്യസമത്വത്തിലും വിശ്വസിക്കുന്നു.2000-ൽ GDP യുടെ 37% കടം എന്ന അവസ്ഥയിൽ നിന്നും 20.9% കടം എന്ന അവസ്ഥയിലേക്ക്‌ അവരെത്തി. വറുതിയുടെ ഈ കാലത്ത്‌ ലോകം മുഴുവൻ തകർച്ചാ നിരക്കുകളുടെ കഥ പറയുമ്പോൾ ലാറ്റിൻ അമേരിക്ക പ്രളയ ജലധിയിൽ ഒരു ആലിലയെന്ന പോലെ അതിന്റെ യാത്ര തുടരുകയാണ്‌. ആതും സാമ്പത്തിക മാന്ദ്യത്തിന്റെ ദുരന്‌തം ഏറെ അനുഭവിക്കുന്ന ഒരു ഭാഗത്തുക്കൂടെ.
ശ്യാമു

Sunday, 15 February 2009

ഭ്രാന്ത്‌.

ഭ്രാന്തിന്‌ ഒരുപാടു സാദ്ധ്യതകളുണ്ട്‌.
നിഴലുകൾ വീണ നാട്ടുവഴി കൈമാടി വിളിക്കെ
പതിയെ പൂച്ചക്കാലടിവെച്ച്‌ പുറം കടക്കാം.
മയക്കം നടിച്ചുകിടക്കുന്ന ഉച്ചകളിലേക്ക്‌ കല്ലുരുട്ടിയിട്ട്‌ കൈകൊട്ടിച്ചിരിക്കാം.

ഭ്രാന്തിന്‌ ഒരുപാട്‌ സാദ്ധ്യതകളുണ്ട്‌.
പകലുകളുടെ സ്വപ്നാടനം രാത്രികളുടെ ഉണർച്ചകൾ,
കൊടിമരച്ചുവട്ടിലെ ഒറ്റയാൻ നൊമ്പരം,
ഏകാന്ത ജാലകങ്ങളിലെ സൗഹൃദ ഗൃഹാതുരത്വം.

ഒരു മുദ്രാവാക്യം പോലെ തീക്ഷണമാവാം,
കൂട്ടുകാരി മൂളും കൃഷ്ണകവിത പോലെ ആർദ്രമാവാം...
നിരാസത്തിന്റെ നിരാലമ്പത ചാരി
വീണ്ടും സ്വപ്നത്തിന്റെ കണ്ണെഴുതാം,പറയാത്തൊരു കളിവാക്കാൽ ചുണ്ടൊക്കെ ചോപ്പിച്ച്‌ ഇരുൾമുറിയുടെ തെളിയാത്ത നിലവിളക്ക്‌ കാത്തിരിക്കാം.

ഭ്രാന്തിന്‌ ഒരുപാട്‌ സാദ്ധ്യതകളുണ്ട്‌.
വിരലുകൾ കടിച്ചുമുറിച്ച്‌, വംശദുഖത്തിന്റെ ചവർപ്പ്‌ നുണയാം,
മോചനമില്ലാതെ കുരുക്കുകളിൽ നിന്ന് കുരുക്കുകളിലേക്ക്‌ കുരുക്കുകളിൽ കുരുങ്ങി രസിച്ച്‌,
ഇല്ലാത്തൊരു വിരൽത്തുമ്പ്‌ പിടിച്ച്‌ അറ്റം കാണാത്തൊരു കിനറിന്റെ ഉൾത്തണുപ്പിലേക്ക്‌
ഒരുപക്ഷേ പൊക്കിൾക്കൊടിയുടെ പിടിവള്ളിയോളം ചെന്നെത്താം.
സ്മിത കെ വി, വാളൂർ.
ജാലകം