ഭ്രാന്തിന് ഒരുപാടു സാദ്ധ്യതകളുണ്ട്.
നിഴലുകൾ വീണ നാട്ടുവഴി കൈമാടി വിളിക്കെ
പതിയെ പൂച്ചക്കാലടിവെച്ച് പുറം കടക്കാം.
മയക്കം നടിച്ചുകിടക്കുന്ന ഉച്ചകളിലേക്ക് കല്ലുരുട്ടിയിട്ട് കൈകൊട്ടിച്ചിരിക്കാം.
ഭ്രാന്തിന് ഒരുപാട് സാദ്ധ്യതകളുണ്ട്.
പകലുകളുടെ സ്വപ്നാടനം രാത്രികളുടെ ഉണർച്ചകൾ,
കൊടിമരച്ചുവട്ടിലെ ഒറ്റയാൻ നൊമ്പരം,
ഏകാന്ത ജാലകങ്ങളിലെ സൗഹൃദ ഗൃഹാതുരത്വം.
ഒരു മുദ്രാവാക്യം പോലെ തീക്ഷണമാവാം,
കൂട്ടുകാരി മൂളും കൃഷ്ണകവിത പോലെ ആർദ്രമാവാം...
നിരാസത്തിന്റെ നിരാലമ്പത ചാരി
വീണ്ടും സ്വപ്നത്തിന്റെ കണ്ണെഴുതാം,പറയാത്തൊരു കളിവാക്കാൽ ചുണ്ടൊക്കെ ചോപ്പിച്ച് ഇരുൾമുറിയുടെ തെളിയാത്ത നിലവിളക്ക് കാത്തിരിക്കാം.
ഭ്രാന്തിന് ഒരുപാട് സാദ്ധ്യതകളുണ്ട്.
വിരലുകൾ കടിച്ചുമുറിച്ച്, വംശദുഖത്തിന്റെ ചവർപ്പ് നുണയാം,
മോചനമില്ലാതെ കുരുക്കുകളിൽ നിന്ന് കുരുക്കുകളിലേക്ക് കുരുക്കുകളിൽ കുരുങ്ങി രസിച്ച്,
ഇല്ലാത്തൊരു വിരൽത്തുമ്പ് പിടിച്ച് അറ്റം കാണാത്തൊരു കിനറിന്റെ ഉൾത്തണുപ്പിലേക്ക്
ഒരുപക്ഷേ പൊക്കിൾക്കൊടിയുടെ പിടിവള്ളിയോളം ചെന്നെത്താം.
സ്മിത കെ വി, വാളൂർ.

ഭ്രാന്തിന് ഒരുപാട് സാദ്ധ്യതകളുണ്ട്...!
ReplyDeleteGood